Saturday, December 15, 2007

അരിയില്ലങ്കിലെന്താ ഗ്രാന്റ് ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ ഉണ്ടല്ലോ!!!

അരിക്ക് വിലകൂടിയതുകൊണ്ട് മലയാളികള്‍ ചോറിനുപകരം മുട്ടയും പാലും ചിക്കനും ശീലമാക്കണമെന്ന് ഭക്ഷ്യമന്ത്രിതന്നെ പറഞ്ഞപ്പോള്‍ പലരും മുട്ടയും പാലും ചിക്കനും തേടി യാത്രയായി.അറിവുള്ളവര്‍ പറയുന്നതു കേള്‍ക്കണമെല്ലോ?പക്ഷേ മുട്ടയും പാലും ചിക്കനും വരുന്നതും തമിഴ്‌നാട്ടില്‍ നിന്നാണന്ന് ദിവാകരന്‍ അവറകള്‍ മറന്നുപോയതോ മറവിനടിക്കുന്നതോ?എതായാലും ഇങ്ങനെ കുറെ മ‌ന്ത്രിമാര്‍ ഉള്ളതുനന്നായി.ഒരേ നുകത്തില്‍ കെട്ടാവുന്ന കുറെ മന്ത്രിമാരെ അച്യുതാനന്ദന്‍ സഖാവിനു കിട്ടിയല്ലോ?നാലു വര്‍ഷം കൂടി സഹിക്കുക തന്നെ.

എല്ലാവരേയും സഹിക്കാം.ഒരാളെ ഒഴികെ.ആരെയാണന്ന് ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ?ഇതുപോലൊരു മന്ത്രി ഈ ഭൂമി മലയാളത്തില്‍ ഉണ്ടായിട്ടില്ല.എന്തെല്ലാമാണ് പുള്ളിക്കാരന്‍ കാട്ടി കൂട്ടുന്നത്.താന്‍ തന്നെ വിളിച്ചു ചേര്‍ത്ത ശബരിമല അവലോകനയോഗത്തില്‍ നിന്ന് ഇറങ്ങിപോവുക.എം.എല്‍.എ.മാരെ അറസ്റ്റ്‌ചെയ്യാന്‍ ആവിശ്യപ്പെടുക... ഒരു വനിതാകൌണ്‍സിലറെ അറസ്റ്റ് ചെയ്തതിന്റെ നാണക്കേട് കേരളാപ്പോലീസിന് ഇതുവരെ മാറിയിട്ടില്ല.പിന്നെയല്ലൈയോ ഒരു എം.എല്‍.എയെ അറസ്റ്റ് ചെയ്യുന്നത്.ഈ മന്ത്രി വിദ്വാന്‍ എന്തെല്ലാമാണ് പറഞ്ഞിട്ടുള്ളത്.കുരയ്ക്കും പട്ടി കടിക്കില്ല എന്ന പഴഞ്ചൊല്ലിന്റെ അര്‍ത്ഥം ഇപ്പോഴാണ് മനസ്സിലായത്.

വിലക്കയറ്റം സംഭവിച്ചത് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ മൂലമാണന്നണ് ഇടതുപക്ഷം പറയുന്നത്.അരിക്ക് വിലകൂടിയത് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയം മൂലം.നാളികേരത്തിന് വിലയിടിഞ്ഞതും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയം മൂലം.ഒരു തേങ്ങായക്ക് മൂന്നര രൂപയേ വിലയുള്ളൂവെന്നാണ് മുഖ്യമന്ത്രിപറഞ്ഞത്.ചന്തയില്‍ നിന്ന് ഒരു തേങ്ങ വാങ്ങണമെങ്കില്‍ ആറുരൂപയും കൊടുത്ത് ഒരു പാ‍ട്ടും പാടണം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അരിയാഹാരം കഴിക്കുന്നവര്‍ മലയാളികള്‍ ആണ്.മലയാളിക്ക് ആവിശ്യമായ അരിയെത്തുന്നത് വല്ലപ്പോഴും മഴപെയ്യുന്ന തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും.ആന്ധ്രയില്‍ നിന്ന് അരികയറ്റിഅയിക്കുന്നതിന്‍ താമസം വരുത്തി മലയാളികളെ പട്ടിണിക്കിട്ട ആന്ധ്രക്കാരന് നമ്മള്‍ മലയാളികളും കൊടുത്തു ഒരു പണി.നോമ്പുനോറ്റ് അയ്യപ്പനെ കാണാന്‍ വന്നആന്ധ്രക്കാരന് അരവണ കൊടുക്കാതെ നമ്മള്‍ മലയാളികള്‍ മലയിറക്കിയില്ലേ?

അരിക്ക് വിലകൂടിയാലും തേങ്ങായ്ക്ക് വിലകുറഞ്ഞാലും സര്‍ക്കാര്‍ ആവിശ്യമായ നടപടികള്‍ എടുക്കും.നമ്മുടെ ഭരണത്തിന് എന്തൊരു സ്പീഡാണ്.ഒരു വര്‍ഷം മുമ്പ് തീരേണ്ട എംസി റോഡ് പണികുളം തോണ്ടി പതിബെലിലെ ലീക്ക് ഒരു തൂക്കു കയറും സ്പോണ്‍സര്‍ ചെയ്തു.(ഈ കയര്‍ സ്പോണ്‍സറിങ്ങ് നടത്തിയ ആള്‍ക്ക് ഒരു ബിഷപ്പ് കമാണ്ടര്‍ പദവി നല്‍കിയിട്ടുണ്ടത്രെ!!!!)രായക്ക് രാമനം പതിയെ ഇവിടെനിന്ന് ഓടിച്ചിട്ട് എന്തൊരു ഡയലോഗുകളായിരുന്നു.പതിയെ കരിമ്പട്ടികയില്‍ പെടുത്തും,അവരുടെ കൈയ്യില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങും.എന്നട്ടവസാനം 150 കോടി രൂപഅധികം കൊടുത്ത് പതിയുടെ കാലുപിടിച്ച് റോഡുണ്ടാക്കാന്‍ കൊണ്ടുവരുന്നുണ്ട്.ഇതാണ് ഡോ.ഐസക് തോമസിന്റെ സാമ്പത്തികശാസ്ത്രം.ഈ സാമ്പത്തികശാസ്ത്രത്തിനു തന്നെയാ‍യിരിക്കും ഡോക്ടറേറ്റും കിട്ടിയതും.

ഡിസംബര്‍മുതല്‍ ജനുവരി വരെ കേരളം ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ നടത്തുകയാണ്.വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇതുപോലലൊരു ഫെസ്റ്റിവെല്‍ തന്നെ നടത്തണം.വിദേശ രാജ്യങ്ങള്‍ ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ നടത്തുന്ന മാതൃകയിലാണത്രെ കേരള ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ നടത്തുന്നത്.ഫെസ്റ്റിവെല്ലില്‍ സമ്മാനങ്ങളുടെ പെരുമഴയാണന്നാണ് പറയുന്നത്.ആയിരം രൂപയുടെ സാധനം വാങ്ങുന്നവര്‍ക്ക് സമ്മാനകൂപ്പണ്‍ നല്‍കുമെന്നും അതില്‍ നിന്ന് നറുക്കെടുപ്പ് നടത്തി വിജയികള്‍ക്ക് ഫ്ലാറ്റുകള്‍. യാത്രാ പാക്കേജുകള്‍,കാറുകള്‍ തുടങ്ങിയ സമ്മാനങ്ങളുടെ പെരുമഴതന്നെയാണ്.ഈ സമ്മാനങ്ങളുടെ പെരുമഴയത്ത് പാവം ജനങ്ങള്‍ അന്തിച്ച് നില്‍ക്കുകയാണ്.ആയിരം രൂപയുടെ സാധനങ്ങള്‍ വാങ്ങിയാലേ സമ്മാനകൂപ്പണ്‍ ലഭിക്കുകയുള്ളു.പത്തുകിലോ അരി ഒരുമിച്ച് വാങ്ങാന്‍ പാങ്ങില്ലാത്ത പാവങ്ങള്‍ എങ്ങനെ ആയിരം രൂപയുടെ സാധനം വാങ്ങും.പാവങ്ങളുടെ പാര്‍ട്ടി ഭരിക്കുമ്പോള്‍ പാവങ്ങളുടെ ജീവിതനിലവാരം താനെ ഉയരുമെന്ന് മനസിലാക്കാത്തവര്‍ പിന്തിരുപ്പന്‍‌മാര്‍!

ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ നടത്തികഴിഞ്ഞാല്‍ കേരളം വലിയ എന്തോ ആയന്ന് ആരക്കയോ ധരിച്ചുവെച്ചിട്ടുണ്ട്.അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാതെ എത്രനാള്‍ നീണ്ടുനില്‍ക്കുന്ന ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ നടത്തിയിട്ട് എന്തു പ്രയോജനം.കേരളത്തിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ അണോ വേണ്ടത് അതോ ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ ആണോ?ഇന്ന് ജനങ്ങള്‍ക്ക് ആവിശ്യം മികച്ച ഗതാഗത സൌകര്യങ്ങളാണ്.ഷോപ്പിംങ്ങ് ഫെസ്റ്റിവെല്ലിന്റെ പരസ്യത്തിന് മുടക്കുന്ന തുക അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ നല്‍കികൂടേ?

കേരളത്തിലെ ജനസംഖ്യ മൂന്നുകോടി.ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ സമ്മാനത്തുക പത്തുകോടിരൂപ.ഒരാള്‍ക്ക് കിട്ടുന്ന ശരാശരി സമ്മാനത്തുക മൂന്നുരൂപ.അതായത് ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ഷോപ്പിംങ്ങ് മാമങ്കത്തില്‍ നിന്ന് മലയാളിക്ക് കിട്ടുന്ന പ്രയോജനം മൂന്നു രൂപ.(സമ്മാനകൂപ്പണിന് നല്‍കുന്ന ആയിരം രൂപ ഈ കണക്കില്‍ ഉള്‍പ്പെടുത്തുന്നില്ല).ഒരു കിലോ അരിക്ക് വിപണിയില്‍ കുറഞ്ഞത് രണ്ടുരൂപ കൂടിയിട്ടുണ്ട്.ഒരാള്‍ക്ക് ഒരു ദിവസം അരക്കിലോ അരി ആവിശ്യമുണ്ടന്ന് കണക്കാക്കിയാല്‍ തന്നെ ഒരു രൂപ അധികച്ചിലവ്.ഒന്നരമാസത്തേക്ക് 45 രൂപ.!!!!ഇതൊരു അരിക്കണക്ക് മാത്രമാണ് .

മന്ത്രിമാര്‍ പറയുന്നത് അരിക്ക് വിലകൂടിയിട്ടില്ലന്നാണ്.അവര്‍ക്കങ്ങനെ പറയാം.കാരണം ജോലിക്കാര്‍ വാങ്ങികൊണ്ടുവന്ന് വെച്ചു കൊടുക്കുന്ന ചോറ് വായിലോട്ട് ഒരുട്ടി ഇടുക മാത്രം ചെയ്താല്‍ മതി.അരിക്കാശ് നല്‍കുന്നത് ഖജനാവില്‍ നിന്നാണ്.അതായത് ജനങ്ങളുടെ കാശ്.ആശാരിച്ചിയും കടിച്ച് അരിയും തട്ടിയിട്ടിട്ട് പട്ടിക്ക് മുറുമുറുപ്പ് എന്ന പോലെയായി മന്ത്രിമാരുടെ അഭിപ്രായപ്രകടനങ്ങള്‍.

ഗള്‍ഫ് രാജ്യങ്ങള്‍ നടത്തുന്ന ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ മാതൃകയില്‍ നമ്മളും ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ നടത്തുന്നു എന്നാണ് പറയുന്നത്.കുവൈറ്റ് അവിടുത്തെ പൌരന്മാര്‍ക്ക് (ശമ്പളം കുറവുള്ളവര്‍ക്ക്)രണ്ടായിരം ദിനാര്‍ (രണ്ടുലക്ഷം രൂപ)ഓരൊമാസവും അധികം കൊടുക്കാന്‍(സ്പെഷല്‍ അലവന്‍സായി) തയ്യാറാവുകയാണ്.UAE വീടില്ലാത്ത സ്വദേശികള്‍ക്ക് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു കൊടുത്തുകൊണ്ടിരിക്കുകയാണ്.ഇവിടങ്ങളിലെ റോഡുകളോ നമ്മുടെ ‘റണ്‍‌വേ’കളെക്കാള്‍ സുന്ദരം.ഇങ്ങനെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി മത്സരിക്കാന്‍(?) ആണ് കേരളവും ഷോപ്പിംങ്ങ് ഫെസ്റ്റിവെല്‍ നടത്തുന്നത്.മത്സരം നല്ലതാണ്,ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യങ്ങള്‍ക്ക്. പക്ഷേ.....

ആന പിണ്ടം ഇടുന്നതുകണ്ട് അണ്ണാന്‍ മുക്കാമോ???

2 comments:

കാവലാന്‍ said...

!!!!***ഇതാ അവതരിപ്പിക്കുന്നു****!!!!

!!!!!!******പ്രത്യേക സമ്മാനപദ്ധതി ******!!!!!!

!!!!!!******മന്ത്രിയെ 'മുട്ട,പാല'ഭിഷേകങ്ങള്‍നടത്തൂസമ്മാനങ്ങള്‍ നേടൂ.******!!!!!!

സാദാ മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ ഒരുചാക്കരി.
കെട്ട മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ പത്തുചാക്കരി.
സാദാ പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ രണ്ടുചാക്കരി.
കെട്ട പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ ഇരുപതുചാക്കരി.
ഓഫര്‍ ഒരു പരിമിതിയുമില്ല***!!!
ഇതിനൊക്കെ പുറമെ മെഗാ സമ്മാനമായി ഗോത്മ്പുണ്ട സ്ഥിരമായി ലഭിക്കുന്നതാണ്.
കുറച്ചുനാള്‍മുമ്പ് കുറേ ബ്ലോഗുകളില്‍ ഞാനെഴുതിയതാണിത്.കൂട്ടത്തില്‍ ചേര്‍ക്കേണ്ടവ ചേര്‍ക്കുക.
ഉദാ:സുധാകരന്റെ അടയാത്തവായില്‍ അരവണനിറയ്ക്കല്‍,വെളിയത്തിന്റെ വെളിമ്പറമ്പില്‍ വെളിച്ചെണ്ണ പൂശല്‍.... എന്തിന് കേരളം തായ് ലാന്റിനെ കണ്‍ടു പടിക്കണമെന്നു ഉടനെത്തന്നെ അടുത്തമന്ത്രി പഖ്യാപിക്കും
കേള്‍ക്കാന്‍ തയാറായിരുന്നോളൂ. മണ്ണും പെണ്ണും മാനവും വിറ്റും ജനാധിപത്യം കുതിക്കുമ്പോള്‍ കിതച്ചു പോകുന്ന ജനത്തിന്റെ രക്ഷയ്ക്കായിനിയാരുമവതരിക്കാനില്ല അവരല്ലാതെ.

ഒരു “ദേശാഭിമാനി” said...

നന്ദി! ഇതുപോലുള്ള വിവരങ്ങള്‍ ആരും ശ്രദ്ധിക്കാറില്ല! നമ്മടെ ചില മുതലാളിമന്ത്രി മാരും, അവരുടെ കൂട്ടുകാരായ കുറച്ചു വന്‍ ബിസ്സിനസ്സുകാരും വലിയ ആര്‍ഭാടമാക്കി പല കോപ്രായങ്ങളും കാണിക്കും. അതൊക്കെ ഏറ്റുപീടിക്കാനും, ഓശാന പാടാനും കുറച്ചു പത്രമുതലാളിമാരും.

ഇവന്മാരുടെ കാലിന്റെ ചോട്ടില്‍, അര വയറു മായി അന്തിയുറങ്ങാന്‍ ഇടമില്ലാ‍ാതെ വലയുന്നുണ്ടു, ഈ മൂന്നു കോടിയിലെ ചുരുങ്ങിയതു 30 ലക്ഷമെങ്കിലും!

കഞ്ഞി കുടിക്കാന്‍ വശമില്ലത്തവനേയും പിടികൂടുന്ന ഒരു രോഗമൂണ്ട് - കൊതി അല്ലങ്കില്‍ ആശ!

ഇവര്‍ നമ്മുറ്റെ ഉപഭോകൃത സംസ്കാരത്ത്തിനെ ബ്രാ‍ന്‍ഡ് “ അംബാസിടര്‍മാരാണു”