Thursday, July 31, 2008

ഓര്‍ത്തഡോക്സ് സഭ ആഭ്യന്തരകലഹത്തിലേക്ക് ?

അടുത്തമാസം നടക്കുന്ന മെത്രാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി ഓര്‍ത്തഡോക്സ് സഭയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നു.ഈ തിരഞ്ഞെടുപ്പിനെതിരെ ചിലര്‍ കോടതിയില്‍ എത്തിയിരിക്കുന്നു.മെത്രാന്‍ തിരഞ്ഞെടുപ്പിനെ അല്ല ,മെത്രാന്‍ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ക്ക് എതിരെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.എന്നാല്‍ ഈ ആഴ്ചയില്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം മാനേജിംഗ്കമ്മറ്റി അംഗങ്ങള്‍ കോട്ടയം മുന്‍സിഫ് കോടതിയില്‍ മറ്റൊരു ഹര്‍ജി നല്‍കിയിരിക്കുന്നു.മെത്രാന്മാരെ വാഴിക്കുന്നതിന് തയ്യാറാക്കിയപട്ടിക റദ്ദാക്കണമെന്ന് ആവിശ്യമാണ് ഇവര്‍ ഹര്‍ജിയില്‍ ആവിശ്യപെട്ടിരിക്കുന്നത്.

കഴിഞ്ഞ പ്രാവിശ്യംവരേയും ഓര്‍ത്തഡോക്സ് സഭയിലെ മെത്രാന്തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നു(?).(സുതാര്യംഎന്നുപറഞ്ഞത് ദൈവീകമായ ഒരു കാഴ്ചപ്പാടില്‍ അല്ല.)ഇത്രയും കാലം അസോസിയേഷനില്‍ വോട്ട്ചെയ്യാന്‍ അധികാരമുള്ള 30 പേര്‍ക്ക് ചേര്‍ന്ന് അവിവാഹിതനായ ഒരു പട്ടക്കാരനെ മെത്രാന്‍ സ്ഥാനത്തേക്ക്നാമനിര്‍ദ്ദേശം ചെയ്യാമായിരുന്നു.എന്നാല്‍ ഈ പ്രാവിശ്യം അതൊഴിവാക്കി പ്രായപരിധി(40-55),വിദ്യാഭ്യാസം(ദൈവശാസ്ത്ര ബിരുദം,സെമിനാരി പഠനം) യോഗ്യതകള്‍ നിര്‍ബന്ധമാക്കി.എന്നുമാത്രമല്ല ഇത്തരംയോഗ്യതകള്‍ ഉള്ള മെത്രാനായി തിരഞ്ഞെടുക്കപെടാന്‍ ആഗ്രഹമുള്ളവരുടെ ലിസ്റ്റില്‍ നിന്ന് സ്ക്രീനിംങ്ങ്കമ്മറ്റി 14 പേരെ തിരഞ്ഞെടുത്ത് മാനേജിംഗ് കമ്മറ്റിയില്‍ നല്‍കി മാനേജിംഗ് കമ്മറ്റി 11 പേരെ തിരഞ്ഞെടുത്ത് അസോസിയേഷനില്‍നല്‍കി അസോസിയേഷന്‍അംഗങ്ങള്‍ 7 പേരെ മെത്രാന്മാരായി തിരഞ്ഞെടുക്കുകഎന്ന നടപടിക്രമമായിരുന്നു ഈ പ്രാവിശ്യത്തെ മെത്രാന്‍ തിരഞ്ഞെടുപ്പിനായി അനുവര്‍ത്തിക്കേണ്ടിയിരുന്നത്.എന്നാല്‍ 14 പേരെ തിരഞ്ഞെടുക്കുന്നതിനു പകരം 10 പേരെ തിരഞ്ഞെടുത്ത് മാനേജിംഗ് കമ്മറ്റിയിലേക്ക്നല്‍കി സ്ക്രീനിംങ്ങ് കമ്മറ്റി നടപടിക്രമം നഗ്നമായി ലംഘിച്ചതാണ് മെത്രാന്‍ തിരഞ്ഞെടുപ്പ് കോടതിയില്‍എത്തിയത്.

14 മെത്രാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം 10 പേരെ മാനേജിംഗ് കമ്മറ്റിക്ക് നല്‍കി മാനേജിംഗ് കമ്മറ്റിക്ക്ഉള്ള തിരഞ്ഞെടുപ്പ് അവകാശത്തെ ഇല്ലാതാക്കി എന്നാ‍ണ് ഹര്‍ജിക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവര്‍ മെത്രാന്‍ തിരഞ്ഞെടുപ്പ് ലിസ്റ്റില്‍ കടക്കാതിരിക്കാന്‍ സ്ക്രീനിംങ്ങ് കമ്മറ്റിയില്‍ഉള്ള അംബാനിമാര്‍ ശ്രമിച്ചു എന്ന് ആടുകള്‍ ധരിച്ചുപോയെങ്കില്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ?(വിശ്വാസപ്രമേയത്തില്‍ ലോക്സഭയില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടതല്ലേ?).സ്ക്രീനിംങ്ങ് കമ്മറ്റി പുതിയലിസ്റ്റ് തയ്യാറാക്കി ഈ മാ‍സം 19 നു നടക്കുന്ന മാനേജിംഗ് കമ്മറ്റിയോഗത്തില്‍ അവതരിപ്പിക്കുമോഎന്ന് കണ്ടറിയണം.മെത്രാനാണങ്കിലും ആത്മായനാണങ്കിലും അധികാരമുള്ളകാശുള്ളവന്‍ പിടിക്കുന്നമുയലിനു മൂന്നുകൊമ്പാണാന്ന് പറഞ്ഞാല്‍ ബാക്കിയുള്ളവര്‍ അത് കേട്ട് കൊള്ളണം.ചോദ്യം ചെയ്യാന്‍പാടില്ല.

ഓര്‍ത്തഡോക്സ് സഭ കണ്ടതില്‍ വച്ചേറ്റവും തരംതാണ മെത്രാന്‍ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ പ്രാവിശ്യംനടന്ന മെത്രാന്‍ തിരഞ്ഞെടുപ്പ്.രാഷ്ട്രീയക്കാരെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള പക്കാപൊളിറ്റിക്കല്‍ട്രിക്കുകളില്‍ കുരുക്കി സദാചാരത്തിന്റെ സീമകള്‍ ലംഘിച്ച് നടന്ന ‘ഒരു ദൈവീക‘മായ മെത്രാന്‍തിരഞ്ഞെടുപ്പായിരുന്നു അത്.മെത്രാന്മാരുടെ തിരഞ്ഞെടുപ്പിന്മേലുള്ള അപേക്ഷസ്വീകരിച്ച് പട്ടിക തയ്യാറാക്കുന്നതുമുതല്‍ ആക്ഷേപങ്ങള്‍ ഉന്നയിക്കപെട്ടിരുന്നു.തന്റെ ഭദ്രാസനസെക്രട്ടറിയുടെ മെത്രാനപേക്ഷതള്ളിക്കളയാന്‍ ഒരു മെത്രാന്‍ തന്നെ ആവിശ്യപ്പെട്ടത് ഏവരേയും ഞെട്ടിച്ചതാണ്.മറ്റുള്ള സിനഡ് അംഗങ്ങള്‍അത് അംഗീകരിക്കാതെ സെക്രട്ടറിയച്ചനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും തിരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല.

സുന്നഹദോസ് (സിനഡ്) അംഗീകരിച്ച ലിസ്റ്റില്‍ നിന്നല്ലാതെയുള്ളവരും കഴിഞ്ഞ പ്രാവിശ്യത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും അവര്‍ക്കാര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞില്ല.തങ്ങളുടെ ലിസ്റ്റിലുള്ള എല്ലാവരേയും വിജയിപ്പിക്കാനാവതെ സുന്നഹദോസും വിയര്‍ത്തു.മെത്രാന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു അച്ചന്‍മെത്രാന്‍ തിരഞ്ഞെടുപ്പിലെ കള്ളത്തരങ്ങള്‍ വിളിച്ചു പറഞ്ഞ് പാത്രിയര്‍ക്കീസ് പക്ഷത്തേക്ക് ചേക്കേറി.കഴിഞ്ഞ പ്രാവിശ്യത്തെപ്പോലെ ‘അധികാരവടംവലി ‘ നടക്കരുതെന്ന് പറഞ്ഞാണ് ഈ വര്‍ഷത്തെമെത്രാന്‍ തെരഞ്ഞെടുപ്പിലേക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.പക്ഷേ വേലിതന്നെ വിളവ് തിന്ന്വെളുക്കാന്‍ തേച്ചത് പാണ്ടാക്കി മാറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ നോക്കുകുത്തിയാക്കി.തങ്ങളെ ചോദ്യം ചെയ്യാന്‍ആര്‍ക്കും അവകാശമില്ലന്ന് മെത്രാന്മാരെപോലെ മറ്റ് ചിലരും ധരിച്ച് വച്ചിരിക്കുന്നു എന്ന് സാരം.

ഓര്‍ത്തഡോക്സ് - പാത്രിയര്‍ക്കീസ് വ്യവഹാരങ്ങള്‍ നീണ്ടുപോകുന്നത് രണ്ട് പക്ഷത്തം ഉള്ള അധികാരമോഹികളുടെ പിടിവാശികൊണ്ട് ആണന്ന് ആര്‍ക്കാണ് അറിയാത്തത്.?കാള അടുക്കുമ്പോള്‍ കലപ്പഅടുക്കത്തീല്ല,കലപ്പ അടുക്കുമ്പോള്‍ കാള അടുക്കത്തില്ല.ദൈവീകമായ നടത്തിപ്പ് അവകാശപ്പെടുന്നക്രിസ്തീയ സഭകളുടെ പ്രവര്‍ത്തനം എവിടേക്കാണ് പോകുന്നത് ?

പണം കൊടുത്ത് പരിശുദ്ധാത്മാവിനെ വാങ്ങാന്‍ ശ്രമിച്ചവരുടെ അനുഭവം വിശുദ്ധ വേദപുസ്തകം തന്നെപറഞ്ഞ് തരുന്നുണ്ട് .ഇതൊന്നും ആരും വായിച്ചിട്ടില്ലേ? മെത്രാന്‍ തിരഞ്ഞെടുപ്പ് ജനാധിപത്യമായ രീതിയിലാണോ ദൈവീകമായ രീതിയിലാണോ നടത്തേണ്ടത് ?ചീട്ട് ഇട്ട് പലരേയും ദൈവീകമായ നടത്തിപ്പിനുവേണ്ടി തിരഞ്ഞെടുത്തത് വിശുദ്ധ വേദപുസ്തകത്തില്‍ പറയുന്നുണ്ട്.പക്ഷേ ഇത്തരം തിരഞ്ഞെടുപ്പിന്പ്രാര്‍ത്ഥനാപൂര്‍വ്വമായ ഒരു കാത്തിരിപ്പ് ആവിശ്യമാണ് ..ഇന്നാര്‍ക്കാണ് കാത്തിരിക്കാനും പ്രാര്‍ത്ഥിക്കാനുംസമയം??????? പോപ്പിനെ തിരഞ്ഞെടുക്കുന്നതുപോലെ മെത്രാന്‍ തിരഞ്ഞെടുപ്പ് നടത്തിക്കൂടേ ?മറ്റ് സഭകളില്‍ അങ്ങനയല്ല മെത്രാന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതന്ന് വേണമെങ്കില്‍ പറയാം.പക്ഷേആ സഭകളില്‍ മെത്രാന്‍ തിരഞ്ഞെടുപ്പില്‍ തമ്മില്‍തല്ലും കുളംകലക്കലും ഇല്ലന്നോര്‍ക്കണം.

എല്ലാം ദൈവത്തിനുവേണ്ടിയും ദൈവനാമത്തിലും ആണന്ന് ആശ്വസിക്കാം.പക്ഷേ ഈ ദൈവം സ്വര്‍ഗ്ഗത്തിലെദൈവമാണോ ഭൂമിയിലെ ദൈവമാണോ എന്ന് എങ്ങനെയാണ് അറിയുന്നത് ?ഏതായാലും സ്വര്‍ഗ്ഗത്തിലെദൈവത്തിനുവേണ്ടിയാകാന്‍ വഴിയില്ല...

നിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യും വേലകള്‍
തിരുനാമവും ധരിച്ചുചെയ്യും ക്രിയകള്‍
ഭൂവില്‍ ഞങ്ങള്‍ക്കല്ല വാനവനേ
അങ്ങേ വാഴ്വിനായ് മാത്രം തീരണമേ

0 comments: